Thursday, March 24, 2011

an untitled story

ജനലഴികള്‍ പിടിച്ചു അവള്‍ പുറത്തേക്ക് നോക്കി. ആകാശത്തു കാര്‍മേഘങ്ങള്‍ക്കിടയില്‍ തെളിയാന്‍ പ്രയാസപെടുന്ന നക്ഷത്രങ്ങള്‍. ആകെ മൂടിക്കെട്ടിയ അവസ്ഥ. ഇരുട്ടിനു കനം വെക്കുകയാണ്.. പുറത്തു ചീവിടുകളുടെയും കുറുനരികളുടെയും ശബ്ദങ്ങള്‍.. പേടിപ്പെടുത്തുന്ന അന്തരീക്ഷം.. മനസ്സ് ഒരുപാട് പിറകോട്ടേക്ക് പാഞ്ഞു. പൂക്കളെയും പൂമ്പാറ്റകളെയും സ്വപ്നം കണ്ടുനടന്ന ഷാഹിദ എന്ന പെണ്കുട്ടിയിലേക്ക്..ബാല്യകാല കുസൃതിയിലേക്ക്, നക്ഷത്രങ്ങളെ സ്വപ്നം കണ്ടും ഗസലുകളും വര്‍ണ്ണങ്ങളും നെഞ്ചില്‍ പേറിനടന്ന അവളുടെ കൌമാരത്തിലേക്ക്‌ നിറമുള്ള യാഥാര്‍ത്യങ്ങള്‍ ഇന്ന് പേക്കിനാവുകളായി മാറുന്നുവല്ലോ? കന്നുനീരില്ലാതെ വരണ്ടു പോയ കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ ജനലിന്റെ വാതിലുകള്‍ കൊട്ടിയടച്ചു.
ഓര്‍മ്മകള്‍ വേട്ടയാടുകയാണ്. ഗുലാം അലിയുടെയും പങ്കജ് ഉധാസിന്റെയും ജഗ്ജിതിന്റെയും വരികള്‍, പിക്കസോയുടെയും ഡാവിഞ്ചിയുടെയും സാല്‍വഡോര്‍ ഡാലിയുടെയും പെയിന്റിങ്ങുകള്‍, കമലാദാസിന്റെ പച്ച പട്ടുപാവാടയുടുത്ത പെണ്‍കുട്ടിയെ പോലെ നിറഞ്ഞ യവ്വൌനം ... നിറഞ്ഞൊഴുകുന്ന പുഴപോലെ ജീവിതം അവള്‍ ആസ്വദിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ ഒരു ലോകത്ത്. ഷാഹിദാ എന്ന പെണ്‍കുട്ടി വളരുകയായിരുന്നു,അവള്‍ പോലുമറിയാതെ. ഏതൊരു രക്ഷിതാവിനെയും പോലെ, ആശങ്ക അവളുടെ മാതാപിതാക്കളുടെയും രാത്രികളില്ലാതാക്കി. മോള് വലുതാവുകയാണ്. ആരെയെങ്കിലും ഏല്‍പ്പിച്ചു കൊടുക്കേണ്ടേ. വാപ്പ ഉമ്മയോട് ... പാറി നടക്കുന്ന പ്രായമല്ലേ, കുറച്ചുകൂടി കഴിഞ്ഞു പോരെ, ഉമ്മ തന്റെ അഭിപ്രായം പറഞ്ഞു. വിവാഹാലോചനകള്‍ പലതും നടന്നു. ആദ്യമൊക്കെ ഷാഹിദക്കതൊരു താമാശയായിരുന്നു. വെറുതെ ഷോകെയ്‌സിലിരിക്കുന്ന കളിപ്പാവ പോലെ ഇടക്കൊന്നു തേച്ചുമിനുക്കി അവളവരുടെ മുന്നിലിരിന്നു കൊടുത്തു.. അയാള്‍ പൂശിയ അത്തറിന്റെ മണം ആസ്വദിച്ച്‌, അവന്റെ മനസ്സില്‍ പുകയുന്ന കനലുകളില്‍ ആനന്ദം കൊണ്ട്. വെറുതെ, ദാലിയുടെ ഒരു പെയിന്റിങ്ങ് പോലെ.. ആസ്വദിച്ചു. പിന്നെ പിന്നെ കാര്യങ്ങള്‍ ഗൌരവത്തിലേക്ക് കടന്നു. കൂട്ടില്‍ അടക്കപ്പെടുമെന്നുറപ്പായ ഒരു കിളിയുടെ വേദന.. ഷാഹിദയുടെ സന്തോഷങ്ങളെ ഇല്ലാതാക്കി. അവളുടെ രാത്രികളില്‍ നക്ഷത്രങ്ങള്‍ ഇല്ലാതാവുകയും ഗസലുകള്‍ താരാട്ട് പാടാതവുകയും ചെയ്തു. വൈകി ഉറങ്ങുന്ന രാത്രികളും വൈകി ഉണരുന്ന പ്രഭാതങ്ങളും .. കിടപ്പുമുറിയുടെ കിഴക്കേ ജനലരികില്‍ തട്ടി എന്നും തന്നെ വിളിച്ചുണര്ത്തുന്ന കിളി പരിഭവിച്ചു പിണങ്ങി കാണണം. ഉമമയെയും വാപ്പയെയും ഇനിയും വിഷമിപ്പിച്ചുകൂട, ഒടുവില്‍ ഷാഹിദ വിവാഹത്തിനു സമ്മതം മൂളി, ഗത്യന്തരമില്ലാതെ. കാണാന്‍ മൊഞ്ചുള്ള ,നിറയെ അത്തറ് പൂശിയ ചെറുക്കന്‍. ഏതോ ഹിന്ദി സിനിമയിലെ നായക കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്നു.

No comments:

Post a Comment